Tuesday 10 October 2017

മനുഷ്യാവകാശത്തിന്റെ പുതിയ മുറവിളി (The new cries of human rights)



ലോകം കാണുന്നതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്, വംശപ്പോരായി ഇന്ന് മ്യാന്‍മറില്‍ നടക്കുന്നത്. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ പ്രശ്‌നം ചര്‍ച്ചചെയ്യാത്ത, ഒരു കോളം വാര്‍ത്തയെങ്കിലും പത്രങ്ങളില്‍ നിറയാത്ത ദിവസം ഇന്ന് വിരളമാണ്. മ്യാന്‍മറെന്ന ഇന്ത്യയുടെ അയല്‍ രാജ്യത്തെ പ്രശ്‌നം ഭാരതത്തിന്റെകൂടി പ്രശ്‌നമാകുന്നത് പ്രധാനമായും രണ്ടുതരത്തിലാണ്. ഒന്ന് രാജ്യം അനുഭവിക്കുന്ന അഭയാര്‍ഥികളുടെ കടന്നു വരവാണ്. മറ്റൊന്ന് മ്യാന്‍മറെന്ന് രാജ്യത്തിന്റെ മനുഷ്യവകാശത്തോടുള്ള സമീപനമാണ്.



അഭയാര്‍ഥി പ്രശ്‌നം ഏത് രാജ്യത്തിനും എന്നുമൊരു ബാധ്യതതന്നെയാണ്. ലോകം സ്വാതന്ത്രം എന്ന പദപ്രയോഗം നടത്തിയ കാലം മുതലാണ് അഭയാര്‍ഥി എന്ന പദത്തിനും പ്രധാന്യം ഏറിയത്. ഒരു നാണയത്തിന്റെ ഇരുമുഖം എന്ന് സ്വാതന്ത്ര്യം അഭയാര്‍ഥി എന്നി പദങ്ങളെ വിശേഷിപ്പിക്കാന്‍ കഴിയും. ഭാരതത്തിന്റെ കാര്യത്തില്‍ 1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്യമായ അന്നു തന്നെ പാക്കിസ്ഥാനുമായി മഹായുദ്ധത്തിന് കളമൊരുങ്ങിയതാണ്. എന്നാല്‍ നേതാക്കളുടെ സമയോജിതമായ ഇടപെടല്‍ പ്രശ്‌നപരിഹാരത്തിന് ഇടയാക്കിയെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാകുന്നു.



1971-ലെ ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ പ്രാധാനകാരണം അഭയാര്‍ത്ഥി പ്രശ്‌നമാണ്. പശ്ചിമ പാക്കിസ്ഥാനെന്ന ഇന്നത്തെ ബംഗ്ലാദേശിനായുള്ള യുദ്ധം, എന്നത്തെയും അഭയാര്‍ഥി പ്രശ്‌നത്തിന് മാതൃകയാണ്. അന്ന് സൈന്യത്തിന് കീഴടങ്ങിയ എതിരാളികളെ പരിക്കുകള്‍ പറ്റാതെ വിട്ടയച്ചതും, മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ അടിമപ്പെടുതാത്തതും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. സധാരഗതി അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തെത്തുന്നത് ജീവിക്കാനുള്ള മോഹം കൊണ്ടും, സമാധാന പൂര്‍ണമായ ജീവിതത്തിന് വേണ്ടുയുമാണ്.



അഭയാര്‍ഥികളെ സംരക്ഷിക്കാന്‍ നമുക്ക് സധാരണ ഗതി കഴിയില്ല. രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങള്‍ ഇന്നും പാതി ഭാഗിക ദരിദ്രം അനുഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രായോഗിക നടപടി ഗവണ്‍മെന്റിന്റെ നയതന്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക. ഒരോ ഗവണ്‍മെന്റിനും അവരോരുടെതായ പ്രവര്‍ത്തനം ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.



ഓങ് സാങ് സൂചി എന്ന ധീര വനിതയോട് മനുഷ്യാവകാശത്തെ പറ്റി ആരും പ്രത്യേകം പറഞ്ഞ് ബോധ്യപ്പെടുത്തെണ്ട കാര്യമില്ല. 16 വര്‍ഷത്തോളം അവര്‍ അനുഭവിച്ചതാണ് മനുഷ്യവകാശ ലംഖനത്തിന്റെ കൈപ്പ് നീര്‍. ലോകം സമാധാനത്തിന്റെ വെള്ളരിപ്രാവായി അരിയിട്ട് വാഴിച്ച ആ വ്യക്തി യാണ് സൂചി. സമാധാനത്തിന്റെ നൊബൈല്‍ കിട്ടി ഭരണാധികാരത്തില്‍ അമര്‍ന്നിരുന്നപ്പോള്‍ മനുഷ്യത്വം ആവിയായി പോയ വ്യക്തിയാണ് സൂചി.



റോഹിന്‍ഗ്യകള്‍ എന്ന് പറയുമ്പോള്‍ ഇന്ന് മനസ്സില്‍ വരുന്ന ചിത്രം നാളുകളായി ആഹാരം കഴിക്കാതെ, ഒട്ടിയ വയറും, മുഖത്ത് നിരാശയുടെയും ഭയത്തിന്റെയും തെളിവാര്‍ന്ന ദയനിയ മുഖങ്ങളാണ്. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി പരസ്പരം ആക്രമിക്കുന്ന ചിത്രങ്ങള്‍ പുറംലോകത്ത് എത്തുമ്പോള്‍ മുഖത്ത് വിരള്‍ വെക്കാതിരിക്കാന്‍ തരമില്ല. സഹോദരങ്ങള്‍ തമ്മില്‍ കടിച്ചുകീറുന്നത് ബന്ധുക്കള്‍ നോക്കിനില്‍ക്കുകയോ ഒന്ന് കരയുകയോ അല്ലാതെ ഒന്നും ചെയ്യുന്നില്ല എന്നാണ് രേഖകള്‍ പറയുന്നത്. തമ്മില്‍തല്ലില്‍ മരിച്ചവരുടെ ശവശരീരം കടലിലേക്കെറിയുക എന്നല്ലാതെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇങ്ങനെ എത്രപേര്‍ കടലില്‍ എറിയപ്പെടുന്നു എന്നോ, രക്ഷപെടലിനിടയില്‍ കടലില്‍ ഒടുങ്ങിയെന്ന് കണക്കില്ല.



ഒരു ജനത അതിര്‍ത്തികളും ഭാഷകളും ദേശങ്ങളും കടന്ന് അഭയത്തിനായി വിലപിച്ചുകൊണ്ട് ദിക്കേതെന്നറിയാതെ നടുക്കടലില്‍ അനാഥരായി അലയുകയാണ്. അവരുടെ അലച്ചില്‍ തൊഴിലിന് വേണ്ടിയല്ല, ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടിയുമല്ല അവര്‍ കേഴുന്നത്. മനുഷ്യത്ത പരമായ അല്ലെങ്കില്‍ അംഗീകരിക്കാന്‍ കഴിയുന്ന ചില ആടിസ്ഥാന ആവശ്യമേ അവര്‍ ഉന്നയിക്കുന്നുള്ളൂ. ജീവിക്കാന്‍ അനുവധിക്കുക, സ്വന്തം രാജ്യത്ത് പൗരത്വം നല്‍കുക അല്ലെങ്കില്‍ ഏതെങ്കിലും ഒരു രാജ്യം തങ്ങളെ അഭയാര്‍ത്ഥികളായി അംഗീകരിക്കുക എന്ന അഭ്യര്‍ത്ഥന മാത്രമേ അവര്‍ നടത്തുന്നുള്ളൂ. പക്ഷെ ആരും അവരെ വരവേല്‍ക്കാനോ അംഗീകരിക്കാനോ തയ്യാറാവുന്നില്ല എന്നാ മാത്രമല്ല സ്വന്തം രാജ്യങ്ങള്‍ പോലും അംഗീകരിക്കുന്നില്ല.



റോഹിംഗ്യന്‍ ജനങ്ങള്‍ എന്നാല്‍ റോഹിംഗാഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേര്‍ന്ന മ്യാന്‍മറിലെ ഒരു വംശീയ ജനവിഭാഗമാണ്. ചരിത്രപരമായി അരക്കാനീസ് ഇന്ത്യന്‍സ് എന്നറിയപ്പെടുന്ന ഇവര്‍ മ്യാന്‍മറിലെ അരക്കന്‍ പ്രവിശ്യയില്‍നിന്നുള്ള രാജ്യമില്ലാത്തവരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്തോ-ആര്യന്‍ ജനതയാണ്. അതില്‍ അരക്കന്‍ പ്രവിശ്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങള്‍ക്കാണ് വംശീയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്.



പട്ടാള ഭരണകൂടത്തിന്റെയും ബുദ്ധിസ്റ്റ് സന്യാസിമാരുടെയും വിവേചനം സഹിക്കുന്നതിനും അപ്പുറമെത്തിയപ്പോഴാണ് റോഹിന്‍ഗ്യന്‍ ജനത പലായനം എന്ന മാര്‍ഗ്ഗം തിരഞ്ഞെടുത്തത്. എന്നാല്‍ പട്ടാള ഭരണകൂടത്തിന്റെ പിന്തുണയോടെ ഒരു വിഭാഗം ബുദ്ധിസ്റ്റുകള്‍ വേട്ടയാടുന്നത് ഇന്നും തുടരുകയാണ്. വര്‍ഷങ്ങളായി അടിസ്ഥാനസൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന റോഹിന്‍ഗ്യകള്‍ ഭരണകൂടത്തിന്റെ കണ്ണില്‍ ഇന്നും അന്യരാണ്. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ അവര്‍ ഇന്നും മ്യാന്‍മറിലെ പൗരന്മാരോ, രാജ്യത്തിന്റെ ഭാഗമോ അല്ല. അരക്കന്‍ പ്രദേശത്ത് ആശുപത്രികളോ പ്രാഥമിക വിദ്യാലയങ്ങളോ നിര്‍മ്മിക്കാനും നടത്താനും ഗവണ്‍മെന്റ് സജ്ജമല്ല. ഐക്യരാഷ്ട്രസഭ പല തവണ മാര്‍ഗ്ഗ രേഖകള്‍ നല്‍കുകയും, മനുഷിക പരിഗണനകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പട്ടാളഭരണകൂടം ഇതൊന്നും കേട്ടതായിപ്പോലും നടിക്കുന്നില്ല.



സ്വന്തം രാജ്യത്തെ നിലനില്‍പ്പ് അപകടത്തിലായപ്പോള്‍ പല ബോട്ടുകളിലായി ഇന്തോനേഷ്യയെയും മലേഷ്യയെയും ലക്ഷ്യമാക്കി റോഹിന്‍ഗ്യകള്‍ നീങ്ങിയെങ്കിലും ഇരുരാജ്യങ്ങളും ഇവര്‍ക്കഭയം നല്‍കുന്നില്ല. നിരാലംബരായി നിലവിളിക്കുന്ന ഇവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല എന്നത് ലജ്ജാകരമാണ്. ഒരു പക്ഷെ പതിനഞ്ചു ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യകള്‍ ദരിദ്രരായതായിരിക്കാം ഇതിന് കാരണം. ഒരുപക്ഷെ അതുകൊണ്ട് തന്നെയാകും ആഗോള തലത്തിലെ ഇസ്ലാമികസംഘടനകളും, രാജ്യങ്ങളും ഇവരെ കയ്യൊഴിഞ്ഞിരിക്കുന്നതിന് കാരണവും.



മ്യാന്‍മറിന് പുറമേ ആറ് രാജ്യങ്ങളിലായി അഭയാര്‍ഥികളായി ഒതുങ്ങിക്കഴിയുകയാണ് റോഹിന്‍ഗ്യകള്‍. മലേഷ്യ, തായ്ലാന്‍ഡ്, ഇന്തൊനേഷ്യ, സൗദി അറേബ്യ, ബംഗ്ലാദേശ്, ഇന്ത്യ ഇവിടങ്ങളിലാണ് ഇവര്‍ കുടിയേറി പാര്‍ത്തിരിക്കുന്നത്. പണ്ടത്തെ ബന്ധവും സ്വന്തവും മാത്രമല്ല സൗഹൃദബന്ധം പോലും ഇവര്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ജീവിക്കാനുള്ള കൊതികൊണ്ടാണെന്നതില്‍ തര്‍ക്കമില്ല.



റോഹിന്‍ഗ്യകളെ രാജ്യത്ത് നിന്ന് തുരത്തിയാലെ രാഷ്ട്രം ശുദ്ധമാവു എന്ന തത്വവുമായി മുന്നിട്ടിറങ്ങിരിക്കുന്നത് തികച്ചും ശാന്തമെന്ന് നാം കരുതിയിരിക്കുന്ന ബുദ്ധമതാനുയായികളാണ്. സ്‌നേഹിക്കാനും സ്‌നഹത്തിലൂടെ ലോകത്തെ മാറ്റിയെടുക്കാനും ആഹ്വാനം ചെയ്ത ബുദ്ധന്റെ വാക്കുകളെ അവര്‍ ഉപേക്ഷിച്ചിരിക്കുന്നു. ഹിംസ അനുഭവിക്കുമ്പോഴും അഹിംസ കൈവിടരുതെന്ന് പറഞ്ഞ് ലോകത്തിന് മനുഷ്യത്തത്തിന്റെ പ്രധാന്യം പറഞ്ഞ് കൊടുത്ത ബുദ്ധന്റെ അനിയായികളില്‍ നിന്ന് അപ്രതീക്ഷിതമായി മാരകമായ വംശഹത്യയുടെ വികാരം കത്തുന്നതുകാണുമ്പോള്‍ വല്ലാത്ത വേദനയും രോഷവും തോന്നിയില്ല എങ്കില്‍ അവര്‍ മനുഷ്യരല്ല.



മ്യാന്‍മറിലെ വംശഹത്യയ്ക്ക് കുപ്രസിദ്ധനായ ബുദ്ധസന്യാസി ആശിന്‍ വിരാട്ടുവിന്റെ ഒരു കവര്‍ ചിത്രം 2013 ജൂണില്‍ ടൈം മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. 'ബുദ്ധിസ്റ്റ് ഭീകരതയുടെ മുഖം' എന്ന വാചകവും കവറില്‍ കൊടുത്തായിരുന്നു പ്രസിദ്ധീകരിച്ചത്. അവസാനത്തെ റോഹിന്‍ഗ്യയെയും മ്യാന്‍മറില്‍ നിന്ന് ഓടിക്കുമെന്ന് ആയിരുന്നു ആദ്യകാലത്ത് ബുദ്ധമത നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇന്ന് അവര്‍ വ്യക്തമാക്കുന്നത്. ഭൂമിയില്‍ നിന്ന് അവസാനത്തെ റോഹിന്‍ഗ്യയെയും ഓഴിവാക്കുകയാണ് ലക്ഷ്യം എന്നാണ്. അതുകൊണ്ടായിരിക്കാം റോഹ്യന്‍ഗ്യകള്‍ക്ക് മേലുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നതിനും കാരണം. മനുഷ്യത്തമില്ലാതെ അതി ക്രൂരമര്‍ദ്ദത്തിലൂടെയാണ് പലരെയും കൊല്ലുന്നത് എന്നതിന് ഉദ്ദാഹരണമാണ് ഒരോ മൃതദേഹത്തില്‍ നിന്നും വ്യക്തമാവുന്നത്. സ്ത്രീകളെ അതി ക്രൂരമായ ലൈംഗിക പീഢനത്തിന് ഇരയാക്കിയ ശേഷം ശരീരം വികൃതമാക്കുന്ന രീതിയും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. (Article)



ലോകമാകമാനം റോഹിന്‍ഗ്യന്‍ പ്രശ്‌നം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായപ്പോഴും സമാധാനത്തിന്റെയും, മനുഷ്യവകാശത്തിന്റെയും മൊത്ത വ്യാപാരികളായ ലോകപോലീസിന്റെ ഇടപെടില്‍ ഉണ്ടായില്ല. ആയുധക്കച്ചവടത്തിന് സ്‌കോപ്പ് ഇല്ലാത്തതായിരിക്കാം ഇടപെടാഞ്ഞതിന് കാരണം. വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ഇടപെടിലുണ്ടാകുവന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു. മ്യാന്‍മറിലെ റോഹിന്‍ഗ്യ പ്രശ്‌നം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ആദ്യം ബ്രിട്ടനും പിന്നീട് സ്വീഡനും രംഗത്തെത്തി. മ്യാന്‍മറിലെ റോഹിന്‍ഗ്യ മുസ്ലീം ജനങ്ങളുടെ കൂട്ടപാലായനം വലിയ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയ സാഹചര്യത്തിലായിരുന്നു ബ്രിട്ടന്റെ തീരുമാനം.



ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്ന് മ്യാന്‍മറിലെ അരക്കാനീസ് പ്രവിശ്യയിലെ പ്രശ്‌നങ്ങളെ പറ്റി പഠിക്കുന്നതിന് ഗവണ്‍മെന്റ് ഒരു കമ്മിഷനെ നിയോഗിച്ചു. മുന്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായ കോഫി അന്നന്റെ നേതൃത്തത്തിലാണ് കമ്മിഷന്‍ പഠനം നടത്തിയത്. കോഫി അന്നന്‍ ഫൗണ്ടേഷന്‍ എന്ന് നാമകരണം ചെയ്ത കമ്മിഷനില്‍ 6 തദ്ദേശിയ അംഗങ്ങളും കോഫി അന്നന്‍ ഉള്‍പ്പെടെ 3 വിദേശികളുമാണ് കമ്മീഷനില്‍ ഉണ്ടായിരുന്നത്. 2016 സെപ്തംബറില്‍ നിയമിച്ച കമ്മിഷന്‍ പ്രശ്‌നങ്ങളെ പറ്റി പഠിക്കുകയും ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് 2017 സെപ്തംബര്‍ 8 ന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.



റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി മ്യാന്‍മറിലും, ബംഗ്ലാദേശിലുമായി കമ്മിഷന്‍ ആയിരത്തോളം വ്യക്തികളെ നേരിട്ടുകണ്ടു. കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രധാനമായും പറയുന്നത് അരക്കാനീസ് പ്രവിശ്യയുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കണം എന്നാണ്. വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.



മ്യാന്‍മറിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് അരക്കാനീസ്. ബഹുഭൂരിപക്ഷം വരുന്ന ബംഗാളി മുസ്ലിങ്ങള്‍ക്ക് പുറമേ ബുദ്ധ, ഹിന്ദ്ു മതസ്ഥരും വസിക്കുന്ന പ്രദേശമാണ് ഇവിടം. മുസ്ലീങ്ങള്‍ ശക്തമായ വിവേചനം നേരിടുന്ന പ്രദേശമായതിനാല്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായതും അവര്‍ക്കിടയിലാണ്. ഭൂരിപക്ഷം റോഹിന്‍ഗ്യകളും അടിമപ്പണികള്‍ ചെയ്താണ് കഴിയുന്നത്. സ്വന്തമായി വ്യാപാരം തുടങ്ങാനോ തൊഴില്‍ ചെയ്തു ജീവിക്കാനോ അവര്‍ക്ക് അനുവാദമില്ല. ഉറപ്പുള്ളവീടു വെയ്ക്കുന്നതിലും വിലക്കുണ്ട്. ഭൂമിക്ക് ഉടമസ്ഥവകാശം നല്‍കിയിട്ടുമില്ല. കാരണം അവര്‍ക്ക് പൗരത്വമില്ല.



പല തവണ ഭൂമിയില്‍ ഭൂരിപക്ഷസമുദായത്തിന്റെ കയ്യേറ്റവും കുടിയൊഴിപ്പിക്കലും നടന്നിരിന്നു. ഇവരുടെ വിവാഹവും സര്‍ക്കാര്‍ അംഗീകരിക്കില്ല. വിവാഹം കഴിക്കണമെങ്കില്‍ പല നിയമ കടമ്പകള്‍ കടക്കേണ്ടതുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ വിവാഹിതരായാല്‍ നിയമനടപടിക്ക് വിധേയരാവുകയും ചെയ്യും. അപൂര്‍വ്വമായി വിദേശമാധ്യമ പ്രതിനിധികളെത്തുമ്പോള്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ സ്വപ്‌നങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അവര്‍ക്ക് വിദേശത്തുപോയി ഇംഗ്ലീഷ് പഠിക്കണം, ഉയര്‍ന്ന വിദ്യാഭ്യാസം നേടണം എന്നതാവും അതില്‍ പ്രധാനമായുള്ളത്. അതൊക്കെ വെറും സ്വപ്നമാണെന്ന് അവര്‍ക്കറിയാമെങ്കിലും അവര്‍ സ്വയം പറഞ്ഞു വെക്കും.



നാള്‍ക്കു നാള്‍ റോഹിഗ്യകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷരാവുകയാണ്. ഇനി ശേഷിക്കുന്ന ജനതയെങ്കിലും ഉന്മൂലനത്തില്‍ നിന്ന് രക്ഷിക്കുന്നതിന് അന്താരാഷ്ട്രസമൂഹം മുന്നോട്ട് വരാത്തത് പരിതാപകരം തന്നെ. മ്യാന്‍മര്‍ ഗവണ്‍മെന്റിന്റെ തലവത്തിയും നൊബേല്‍ സമ്മാനജേതാവുമായ ഓങ്ങ് സാന്‍ സൂചിയും അവരുടെ പാര്‍ട്ടി പോലും റോഹിന്‍ഗ്യകളുടെ പ്രതിസന്ധികളെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല എന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെപ്പോലും അത്ഭുതപ്പെടുത്തുന്നു. കൊടുംവെയിലിലൂം മഹാമാരിയിലും പെട്ടു കടലില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി പൊരുതുന്ന റോഹിന്‍ഗ്യകളെ മരണത്തില്‍നിന്നും രക്ഷിക്കാനുള്ള ബാധ്യത അന്താരാഷ്ട്രസമൂഹത്തിനുണ്ട്.



സൂചി എന്ന ഭരണകര്‍ത്താവിന്റെ പ്രവര്‍ത്തനത്തോടെ നൊബേല്‍ പുരസ്‌ക്കാരത്തിന്റെ തിളക്കം മങ്ങിരിക്കുന്നു. ലോകരാജ്യങ്ങളുടെ എതിര്‍പ്പ് പലതരത്തില്‍ വന്നതോടെ സൂചി അന്തര്‍ദേശിയ തലത്തില്‍ തലകുനിക്കലിനും ഒറ്റപ്പെടലിനും കാരണമായിട്ടുണ്ട്. ഇതിനുള്ള ഉത്തമ ഉദ്ദാഹരണമാണ് പല അന്താരാഷ്ട്ര പരിപാടിയില്‍ നിന്ന് സൂചി തന്നെ ഒഴിഞ്ഞ്മാറുന്നത്. ഒടുക്കം കോഫി അന്നന്റെ റിപ്പോര്‍ട്ടിനെ അംഗീകരിക്കാന്‍ തയ്യാറാണെന്നാ നിലാടെടുക്കാനും കാരണമായി. സമാധാനത്തിന്റെ നല്ല നാളെ മ്യാന്ർമറിനെ ചെറു ഇളംകാറ്റായി തഴുതട്ടെ, മനുഷ്യവകാശം വനോളം ഉയരട്ടെ എന്ന് പ്രത്യാശിക്കുന്നു.

Sunday 1 October 2017

എറണാകുളം ജില്ലയുടെ പ്രാധാന്യം (importance of Ernakulam district)


പുരാതനകാലത്ത് ഋഷിനാഗക്കുളം എന്നറിയപ്പെട്ട ദേശമാണ് ഇന്നത്തെ എറണാകുളം. 1958 ഏപ്രിൽ 1 ന് രൂപികൃതമായ എറണാകുളം ജില്ലയുടെ ആസ്ഥാനം കാക്കനാട് ആണ്.
 എറണാകുളം ജില്ലയെ സംബന്ധിച്ച ചില അറിവുകള്‍
  • കേരള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര) എറണാകുളത്താണ് സ്ഥിതിചെയ്യുന്നത്

  • ദക്ഷിണമേഖല നേവൽ കമാൻഡ് കൊച്ചിയിലാണ്.

  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ ജില്ലയാണ് എറണാകുളം

  • എറണാകുളം ആദ്യത്തെ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചത്1990 ഫെബ്രുവരി 4 ന്.

  • ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ കൊച്ചി തുറമുഖം എറണാകുളം ജില്ലയിലാണ്

  • സർ റോബർട്ട് ബ്രിസ്റ്റോ ആണ് കൊച്ചി തുറമുഖത്തിന്റെ ശില്പി

  • ഇന്ത്യയിലെ ആദ്യ യൂറോപ്യൻ കോട്ടയാണ് പള്ളിപ്പുറം കോട്ട

  • പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത് കൊച്ചി രാജവംശമായിരുന്നു.

  • കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു തൃപ്പൂണിത്തുറ

  • അറബിക്കടലിന്റെ റാണി എന്നാണ് കൊച്ചിയെ അറിയപ്പെടുന്നത്.

  • കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നും കൊച്ചിയെ വിശേഷിപ്പിക്കുന്നു.

  • കൊച്ചി തുറമുഖത്തിന് ആഴം കൂട്ടാൻ കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ചുണ്ടാക്കിയ ദ്വീപാണ് വെല്ലിങ്ടൺ ദ്വീപ്.

  • കേരളത്തിലെ ആദ്യ മെട്രോ റെയിൽ പദ്ധതിയാണ് കെച്ചി മെട്രോ.

  • കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപാണ് വില്ലിങ്ടൺ ദ്വീപ്.

  • എറണാകുളം ജില്ലയിലെ കോടനാട് ആന പരിശീലനത്തിന് പ്രശസ്തമായ കേന്ദ്രമാണ്.

  • കളമശ്ശേരി HMT, അമ്പലമുകൾ എണ്ണ ശൂദ്ധികരണശാല, കൊച്ചിലെ മോഡേൺ വുഡ് ഇൻഡസ്ട്രീസ് എന്നിവ എറണാകുളം ജില്ലയിലാണ്.

  • ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നു പോകുന്ന ജില്ലയാണ് എറണാകുളം.

  • പോർട്ടുഗീസുകാർ ഇന്ത്യയിൽ ആദ്യം നിർമിച്ച പള്ളി (സെന്റ് ഫ്രാൻസിസ് പള്ളി) ഫോർട്ട് കൊച്ചിയിലാണ്.

  • തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.

  • ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.

  • ആലുവയിലുള്ള ശിവക്ഷേത്രവും ശിവരാത്രി മഹോത്സവവും പ്രശസ്തമാണ്.

  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എറണാകുളത്തെ മട്ടാഞ്ചേരിയിലാണ്.

  • കേരളത്തിലെ ജൂതത്തെരുവ് സ്ഥിതിചെയ്യുന്നതും മട്ടാഞ്ചേരിയിലാണ്.

  • ഇടപ്പള്ളിയിലെ ചരിത്ര മ്യൂസിയത്തിൽ കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ ശില്പങ്ങൾ വഴി പ്രദർശിപ്പിക്കുന്നു.

  • അദ്വൈത പ്രചാരകനായ ആദി ശങ്കരാചാര്യരുടെ ജന്മം കൊണ്ട് പ്രസിദ്ധമായ സ്ഥലമാണ് കാലടി

Published. 01/10/2017
Sunday
Last edited. __/__/____